മുംബൈ: മഴവെള്ളം കയറാതിരിക്കാൻ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യാത്രക്കാരനെ സഹയാത്രികൻ കുത്തിക്കൊലപ്പെടുത്തി.
മുംബൈ ലോക്കൽ ട്രെയിനിലെ യാത്രക്കാരനായ മായങ്ക് രമേശ് ലോഹാറാ(22)ണു കൊല്ലപ്പെട്ടത്. സംഭവത്തിൽ റോഷൻ സുവർണ (30) എന്ന യാത്രക്കാരനെ കുർളയിൽനിന്ന് അറസ്റ്റ് ചെയ്തു.
റെയിൽവേ പോലീസിന്റെ ആറു സംഘങ്ങൾ നഗരത്തിലുടനീളം നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. തിങ്കളാഴ്ച രാത്രി 11ഓടെ ചർച്ച്ഗേറ്റ്-നല്ലസോപാര ഫാസ്റ്റ് ലോക്കൽ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കോച്ചിലായിരുന്നു സംഭവം. അന്ധേരി-ബോറിവലി സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ സഞ്ചരിക്കുമ്പോഴാണ് തർക്കം രൂക്ഷമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
തർക്കത്തെത്തുടർന്ന് യാത്രികനെ കത്തികൊണ്ടു കുത്തിയ പ്രതി ബോറിവലി സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തുന്നതിനുമുമ്പ് പുറത്തേക്കു ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിയായ റോഷൻ മുംബൈ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.